കുട്ടികള്‍ക്ക് അറിവും ആനന്ദവും ഒരുപോലെ നല്‍കുന്ന അവരുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമാണ് കുരുന്നുകള്‍. ഭൂതപ്രേത കഥകള്‍ കൈയടക്കിയ ബാല സാഹിത്യങ്ങളില്‍നിന്നും, അശ്ലീലച്ചുവയുള്ള ടെലിവിഷന്‍ സംസ്കാരത്തില്‍നിന്നും കുട്ടികളെ സത്‌വായനയിലേക്ക് കൈപിടിച്ചുകൊണ്ടു വരികയും, അറിവും വിവേകവുമുള്ള ഉത്തമ പൗരന്മാരായി അവരെ വളര്‍ത്തിക്കൊണ്ടു വരികയുമാണ് കുരുന്നുകളുടെ ലക്ഷ്യം. വായനാശീലമെന്നത് വലിയൊരു സമ്പാദ്യമാണ്. കുട്ടികളിലെ ബുദ്ധിയും ചിന്തയും വളരാനും, ഉല്‍കൃഷ്ടമായൊരു വ്യക്തിത്വം പോഷിപ്പിച്ചെടുക്കാനും വായന സഹായകമാവുന്നു. കുട്ടികളുടെ മനസ്സറിഞ്ഞ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം കഥ, കവിത, ചരിത്ര പാഠങ്ങള്‍, ചിത്രകഥകള്‍, ക്വിസ് മുതലായവ ഈ മനോഹരമായ മാസികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുട്ടികളിലെ സര്‍ഗാത്മകതയും ജന്മവാസനകളും ഇസ്‌ലാമിക ചുറ്റുപാടുകളിലൂടെ വളര്‍ത്തിക്കൊണ്ടു വന്ന് വിവേകവും പക്വതയുമുള്ള പുതിയൊരു തലമുറയെ സൃഷ്ടിക്കാന്‍ കുരുന്നുകള്‍ പരിശ്രമിക്കുന്നു.



 മുഅല്ലിം സംഘടനാ സര്‍ക്കുലറുകളും സമൂഹത്തിന്റെ സ്പന്ദനവും മദ്‌റസാ വാര്‍ത്തകളും പ്രാസ്ഥാനിക ചലനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരമാണ് അല്‍മുഅല്ലിം മാസിക. ഇസ്‌ലാമിക സംസ്കാരവും സവിശേഷതകളും വിളിച്ചോതുന്ന പ്രൗഢമായ ലേഖനങ്ങളും മികവുറ്റ ആനുകാലിക രചനകളും അല്‍മുഅല്ലിം മാസികയെ ശ്രദ്ധേയമാക്കുന്നു. എല്ലാ മദ്‌റസകളിലേക്കും സൗജന്യമായി ഓരോ കോപ്പി വീതം വിതരണം ചെയ്തുവരുന്നു.




അമാനത്ത് കോയണ്ണി മുസ്‌ലിയാരും ശംസുല്‍ ഉലമയും മുഖ്യപത്രാധിപ സ്ഥാനത്തുണ്ടായിരുന്ന സുന്നി ടൈംസ് പതിനേഴ് വര്‍ഷത്തിന് ശേഷം ചില സാങ്കേതിക കാരണങ്ങളാല്‍ നിന്നുപോയി. പക്ഷേ, ആദര്‍ശപോരാട്ടത്തിന്റെ അക്ഷര വേദിയായി സുന്നി വോയ്‌സ് എന്ന പേരില്‍ പത്രം പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. തൊണ്ണൂറുകളില്‍ സംഘടനയിലുണ്ടായ പ്രത്യേക സാഹചര്യത്തില്‍ മറ്റൊരു പ്രസിദ്ധീകരണത്തെ കുറിച്ച് ആലോചിക്കേണ്ടിവന്നു. അങ്ങനെയാണ് സുന്നി അഫ്കാര്‍ വാരിക പ്രസിദ്ധീകൃതമാകുന്നത്. 1991 സെപ്തംബര്‍ 18-ന് പ്രകാശിതമായ സുന്നി അഫ്കാര്‍ വാരിക ഒരു വെല്ലുവിളി തന്നെ ഏറ്റെടുക്കുകയായിരുന്നു. സമൂഹവും സമുദായവും നേരിടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മുന്നില്‍ കണ്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സുന്നി അഫ്കാര്‍ എന്നും മുന്നില്‍ നിന്നു. ആനുകാലിക വിഷയങ്ങള്‍ക്കു പുറമെ ചരിത്രം, കര്‍മശാസ്ത്രം, ഹദീസ് തുടങ്ങിയ വിവിധ വൈജ്ഞാനിക തലങ്ങള്‍ക്കും അഫ്കാറിന്റെ പേജുകള്‍ ഇടം നല്‍കി. ആ മഹത്തായ ദൗത്യത്തിന്റെ പാതയില്‍ തന്റേടത്തോടെ ഇന്നും പത്രം മുന്നോട്ടു പോകുന്നു.

മാസികയായിട്ടായിരുന്നു തുടക്കം. പില്ക്കാലത്ത് പ്രവര്‍ത്തനങ്ങളുടെ ആധിക്യവും ഇടപെടേണ്ട വിഷയങ്ങളുടെ പ്രവര്‍ ത്തനവും മാസികയെ ദൈ്വവാരികയാക്കി. ഇത് സമകാലികവും ഇസ്ലാമികവുമായ വായനകളുടെ കളരി. സാമൂഹിക ജീര്‍ണതകള്‍കെതിരെയും സമൂഹത്തിലെ അന്ധ വിശ്വാസങ്ങള്‍ ക്കെതിരെയും ശക്തമായ പ്രതിരോധം. അക്ഷരങ്ങളും വാക്കു കളുംകൂട്ടിച്ചേര്‍  വിശ്വാസാദര്‍ങ്ങള്‍ക്ക്‌  കാവലൊരുക്കുക യാണ് ഈ പ്രസിദ്ധീകരണം.
സമൂഹത്തില് വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാ ടുകളെ പേനകൊണ്ട് ശക്തമായെതിര്‍ത്തു. സമൂഹത്തിന് ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍ നിന്ന് രക്ഷ നല്കി. അവരെ സത്യത്തിന്റെ ധാരയിലേക്കാനയിച്ചു. 




മുസ്‌ലിം കുടുംബ സദസ്സുകളില്‍ ആവേശത്തിന്റെയും അഭിമാനത്തിന്റെയും നിറച്ചാര്‍ത്ത് നല്‍കിയ, പുതിയൊരു വായനാ സംസ്കാരത്തിന് തുടക്കം കുറിച്ച ലക്ഷക്കണക്കിനു വായനക്കാരുള്ള ഒരു പ്രസിദ്ധീകരണമാണ് സന്തുഷ്ട കുടുംബം. മലയാളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ളത് ഇതിനാണ്.മനുഷ്യന്റെ നിര്‍മലമായ വികാരങ്ങളെ ചൂഷണം ചെയ്യുന്നതാണ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന അധിക പ്രസിദ്ധീകരണങ്ങളും. സ്ത്രീ സൗന്ദര്യവും മെയ്ക്കപ്പു വിചാരങ്ങളും പൈങ്കിളികഥകളും സൗന്ദര്യ പോഷണ പാഠങ്ങളും കമ്പോളവല്‍കരിച്ചുകൊണ്ടാണ് ആ പ്രസിദ്ധീകരണങ്ങളൊക്കെയും പുറത്തിറങ്ങുന്നത്. സന്തുഷ്ട കുടുംബം ഇവിടെ വ്യതിരിക്തമാവുന്നു. കുടുംബിനിക്ക് മാര്‍ഗദര്‍ശനം നല്‍കുകയും സനാതന ധാര്‍മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ഇസ്‌ലാമിക സംസ്കാരത്തിലൂടെ വായനക്കാരെ വളര്‍ത്തിക്കൊണ്ടു വരികയുമാണ് ഈ പ്രസിദ്ധീകരണത്തിന്റെ ദൗത്യം. സ്ത്രീകളില്‍ രചനാത്മകമായ വായനാശീലം ഉണ്ടാക്കിയെടുക്കുകയും വിശ്വാസപരവും അനുഷ്ഠാനപരവുമായ വിഷയങ്ങളില്‍ നേരും നെറിയും വകതിരിച്ചുകാണിച്ചു കൊടുക്കുകയും, ഇസ്‌ലാമിക ജീവിതവും സന്തുഷ്ടകരമായ കുടുംബാന്തരീക്ഷവും പരിപാലിച്ചെടുക്കുകയും ചെയ്യുക എന്നതും കുടുംബം മാസിക ലക്ഷ്യമാക്കുന്നു്.